ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷനിലെ വിദഗ്ധരാണ് എമക് സൂരിം നാഷണൽ പാർക്കിൽ നിന്നും ദീർഘവൃത്താകൃതിയിലുള്ള രത്നം കണ്ടെടുത്തത്. രത്നം മോതിരമായി ഉപയോഗിക്കുന്നതിനുവേണ്ടി അതിൽ മെറ്റൽ വയർ കടത്താനാവുന്ന തരത്തിൽ ചെറിയ സുഷിരവും ഇട്ടിട്ടുണ്ട്. എട്ടര സെന്റിമീറ്ററിനടുത്ത് മാത്രമാണ് രത്നത്തിന്റെ വലുപ്പം.
അഞ്ച് പഴങ്ങൾ കായ്ച്ചുനിൽക്കുന്ന ശിഖരത്തിൽ പക്ഷി ഇരിക്കുന്ന തരത്തിലാണ് ചിത്രം കൊത്തിവച്ചിട്ടുള്ളത്. ഈ ചിത്രം തന്നെയാണ് കണ്ടെത്തിയ രത്നത്തെ വേറിട്ടുനിർത്തുന്നത്. കാരണം ലോകത്തിൽ ആദ്യമായാണ് ബൽസം മരത്തിന്റെ ചിത്രം എവിടെയെങ്കിലും കൊത്തിവച്ചിട്ടുള്ളതായി കണ്ടെത്തുന്നത്. ഇസ്രയേലിൽ കണ്ടെത്തിയിട്ടുള്ള പുരാതന വസ്തുക്കളിൽ ഈന്തപ്പനകളുടെയും ഒലിവ് മരങ്ങളുടെയുമൊക്കെ ചിത്രങ്ങളാണ് സാധാരണയായി ആലേഖനം ചെയ്തിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.
സുഗന്ധദ്രവ്യങ്ങളും മരുന്നുകളും നിർമിക്കുന്നതിനായി മുൻ കാലങ്ങളിൽ ബാൽസം മരത്തിന്റെ ഇലകളും മറ്റും ധാരാളമായി ഉപയോഗിച്ചിരുന്നു. സമാധാനത്തിന്റെയും സന്തോഷത്തെയും അടയാളമായി കണക്കാക്കപ്പെടുന്ന പ്രാവിന്റെ ചിത്രമാണ് മരത്തിന്റെ ശിഖരത്തിൽ ഇരിക്കുന്ന തരത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളതെന്നും കരുതുന്നു. ഏറെ വിലപിടിപ്പുള്ള ബാൽസം മരവുമായി ബന്ധപ്പെട്ട വ്യാപാരങ്ങൾ അക്കാലത്ത് ജൂതന്മാരാണ് നിയന്ത്രിച്ചിരുന്നത്. അതിനാൽ അതേ വിഭാഗത്തിൽപ്പെട്ട ഏതെങ്കിലും വ്യക്തി ധരിച്ചിരുന്ന മോതിരത്തിലെ രത്നമാവാം കണ്ടെത്തിയതെന്നാണ് ഗവേഷകരുടെ നിഗമനം.
Comments
Post a Comment