ഡൽഹിയിൽ സ്വർണക്കുറുക്കൻ; കുടുങ്ങിയത് എട്ടടി പൊക്കമുള്ള വാട്ടർടാങ്കിൽ!


Jackal falls in 8-ft deep dry water tank, rescued
Image Credit: Wildlife SOS
   

സ്വർണക്കുറുനരി (ഗോൾഡൻ ജക്കാൽ) എന്നറിയപ്പെടുന്ന കുറുനരിവിഭാഗത്തിൽപെടുന്ന ജീവി ശനിയാഴ്ച ഡൽഹിയിലെ ഛത്തർപുരിൽ എട്ടടി പൊക്കമുള്ള വാട്ടർടാങ്കിൽ കുടുങ്ങി. ടാങ്കിൽ വെള്ളമില്ലാത്തതിനാൽ കുറുനരിക്ക് അപകടമൊന്നും പറ്റിയില്ല. ഛത്തർപുരിലെ ഭട്ടി ഖുർദിലുള്ള ഫാംഹൗസിലായിരുന്നു സംഭവം. ഒടുവിൽ വീട്ടുകാർ അറിയിച്ചതനുസരിച്ച് വൈൽഡ്‌ലൈഫ് എസ്ഒഎസ് എന്ന സംഘടന സ്ഥലത്തെത്തുകയും കുറുനരിയെ പിടികൂടി കൂട്ടിലാക്കി അടുത്തുള്ള കാട്ടിൽ കൊണ്ടുചെന്നു വിടുകയും ചെയ്തു. വന്യമൃഗമാണെങ്കിലും ഇന്ത്യയിലുടനീളം നഗരങ്ങളിലുൾപ്പെടെ ഇത്തരം കുറുനരികളുണ്ട്.

ചെന്നായ്ക്കളെക്കാൾ വലുപ്പം കുറവായ സ്വർണക്കുറുനരികൾ ഇന്ത്യയിലെമ്പാടുമുണ്ട്. ആർണോ റിവർ ഡോഗ് എന്ന മൃഗത്തിൽ നിന്നു പരിണാമം സംഭവിച്ചാണ് ഇവ ഉണ്ടായതെന്നു കരുതപ്പെടുന്നത്. 20,000 വർഷങ്ങൾക്കു മുൻപ് ഈ ജീവിവർഗം ഇന്ത്യയിൽ നിന്നു വ്യാപിച്ചു തുടങ്ങിയെന്നു കരുതപ്പെടുന്നു. ഇന്നു മെഡിറ്ററേനിയൻ, മധ്യപൂർവ ദേഷങ്ങൾ, തുർക്കി, മധ്യേഷ്യ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, തായ്‌ലൻഡ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇവയുടെ സാന്നിധ്യമുണ്ട്.

വിവിധതരത്തിലുള്ള ആഹാരങ്ങൾ കഴിച്ചു ജീവിക്കാനുള്ള ഇവയുടെ ശേഷിയാണ് ഈ വ്യാപനത്തിനു കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പഴങ്ങൾ, വിവിധ പ്രാണികൾ, കോഴികൾ, എലി, അണ്ണാൻ തുടങ്ങി ഒട്ടേറെ ഭക്ഷണമാർഗങ്ങൾ ഇവയ്ക്കുണ്ട്. ഇന്ത്യൻ വൈൽ‍ഡ് ക്യാറ്റ് എന്നറിയപ്പെടുന്ന കാട്ടുപൂച്ചയാണ് ഇന്ത്യയിൽ ഇവരുടെ പ്രധാന പ്രതിയോഗികൾ. യൂറോപ്പി‍ൽ ഇവ നന്നായി വ്യാപിക്കുന്നുണ്ട്.ചെന്നായ്ക്കളും മറ്റു ശത്രുക്കളുമില്ലാത്ത മേഖലകളിലാണ് ഈ വ്യാപനം.

നീളമുള്ള കാലുകളും ഭാരം കുറഞ്ഞ ശരീരവും ഒരുപാടു ദൂരത്തേക്കു ഭക്ഷണം തേടിയോടാൻ ഇവയെ പ്രാപ്തരാക്കുന്നു. വെള്ളമുള്ള നദീതീരങ്ങളും താഴ്‌വരകളുമൊക്കെയാണ് ഇവയ്ക്ക് ഏറ്റവും താൽപര്യമുള്ള അധിവാസ മേഖലകൾ. മരുഭൂമികൾ ഇവ കഴിയുന്നതും ഒഴിവാക്കും. എന്നാൽ ഇന്ത്യയിൽ ഥാർ മരുഭൂമിയിൽ ഇവയെ കാണാമെന്നത് മറ്റൊരു യാഥാ‍ർഥ്യം. വന്യമേഖലയിൽ ഇവ ചെറുമൃഗങ്ങളെ വേട്ടയാടുകയും അതുപോലെ തന്നെ വമ്പൻവേട്ടക്കാരായ സിംഹങ്ങളും കടുവകളും പുലികളുമൊക്കെ അവശേഷിപ്പിച്ചുപോയ ഭക്ഷണം കഴിക്കുകയും ചെയ്യും. എന്നാൽ സ്വർണക്കുറുനരികൾ ഇപ്പോൾ നഗരങ്ങളിലും നല്ലപോലെ വ്യാപിച്ചിട്ടുണ്ട്. ജൈവമാലിന്യം ഭക്ഷിക്കാനായാണ് ഇവ എത്തുന്നത്.

ചില്ലറ രോഗങ്ങളും ഇവ മനുഷ്യർക്ക് വരുത്തുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. ഇവയ്ക്കും പേവിഷം പരത്താനുള്ള കഴിവുണ്ട് അതുപോലെ തന്നെ ലെയ്ഷ്മാനിയാസിസ്, വിരബാധ, പേൻശല്യം തുടങ്ങിയവയും ഇവ പരത്തും. ഇന്ത്യയിൽ പലയിടത്തും ഇവ കൃഷിനാശമുണ്ടാക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

Comments

Popular posts from this blog

ശൂന്യാകാശത്ത് അതിജീവിക്കും നടക്കാനും കഴിവ്; ടാർഡിഗ്രേഡ്’ ഭൂമിയിലെ അദ്ഭുത ജീവി!

ബഹിരാകാശത്ത് ഗോഡ്സിലയുടെ രൂപം തെളിഞ്ഞു

ഇലയുടെ തിരുവോണ സ്പെഷ്യൽ പ്രോഗ്രാം...ഇല ജൂണിയേഴ്‌സുമായി ചേർന്ന് .ഓണസന്ധ്യ..ഇന്ന് വൈകിട്ട് 5.30ന് ഓൺലൈനിൽ...