മൺമറഞ്ഞ മാമ്മോത്തുകളെ തിരികെ കൊണ്ടുവരാൻ ശ്രമം; ഗവേഷണത്തിനെതിരെ വൻ വിമർശനം!
ചരിത്രാതീതകാലത്ത് മൺമറഞ്ഞു പോയ വമ്പൻ ജീവികളാണ് മാമ്മോത്തുകൾ. 13 അടി വരെ പൊക്കവും 8000 കിലോ ഭാരവും വലിയ കൊമ്പുകളും തുമ്പിക്കൈകകളുമുള്ള ഇവ ആനകളുടെ കുടുംബത്തിൽ പെട്ടവയുമാണ്. ഇരുപത്തിയഞ്ച് വർഷം മുൻപ് തുടങ്ങി 11,000 വർഷം മുൻപ് അവസാനിച്ച പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ പ്രബലജീവികളായ ഇവ ഓസ്ട്രേലിയയും തെക്കേ അമേരിക്കയും ഒഴിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ സൈബീരിയയിലും മറ്റ് ഉത്തരധ്രുവ–സമീപ മേഖലകകളിലുമുണ്ടായിരുന്നു വൂളി മാമ്മത്തുകളാണ് ഈ വൻജീവികളിൽ ഏറെ പ്രശസ്തം. ഒട്ടേറെ നോവലുകളിലും ഐസ് ഏജ് പരമ്പര ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളിലും മാമ്മോത്തുകൾ കഥാപാത്രങ്ങളായി.
മാമ്മോത്തുകൾ പിൽക്കാലത്ത് വംശനാശം വന്ന് ഭൂമിയിൽ നിന്നു തുടച്ചുനീക്കപ്പെടുകയായിരുന്നു. ഇവയുടെ വംശനാശത്തിന് ഭക്ഷണദൗർലഭ്യം, കാലാവസ്ഥാ വ്യതിയാനം, മനുഷ്യരുടെ അമിതമായ വേട്ടയാടൽ തുടങ്ങി പല കാരണങ്ങൾ പറയപ്പെടുന്നു. റഷ്യയിൽ ആർട്ടിക് സമുദ്രവുമായി തീരം പങ്കിടുന്ന വ്രാൻഗൽ ദ്വീപിലായിരുന്നു ലോകത്തിലെ അവസാനത്തെ മാമ്മോത്തുകൾ ഉണ്ടായിരുന്നത്. 4000 വർഷങ്ങൾക്കു മുൻപ് ഇവയും ചത്തൊടുങ്ങിയതോടെ ഭൂമിയിലെ മാമ്മോത്ത് യുഗത്തിന് അന്ത്യമായി.
ഇപ്പോഴിതാ മാമ്മോത്തുകളെ ഭൂമിയിലേക്കു തിരികെയെത്തിക്കാനുള്ള ഗവേഷണത്തിനു പദ്ധതിയിടുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ. കൊളോസൽ എന്ന പേരിലുള്ള സ്റ്റാർട്ടപ്പാണ് ഇതിനു പണം മുടങ്ങുന്നത്. ഒന്നരക്കോടി യുഎസ് ഡോളർ ചെലവഴിച്ചാണു ഗവേഷണം. പഴയകാല വൂളി മാമ്മത്തുകളെ അതുപോലെ തിരികെയെത്തിക്കാനല്ല ഇവരുടെ ശ്രമം. മറിച്ച് വൂളി മാമ്മോത്തും ഏഷ്യൻ ആനകളുമായുള്ള സങ്കരയിനം ജീവികളെ ഭൂമിയിൽ പുനസൃഷ്ടിക്കുകയാണ് ലക്ഷ്യം.

ഏഷ്യൻ ആനകൾക്കും മാമ്മോത്തുകൾക്കും ഒരേ മുൻഗാമിയാണ് ഉണ്ടായിരുന്നത്.ആഫ്രിക്കൻ ആനകൾ ഇക്കൂട്ടത്തിൽ വരില്ല. അടുത്തകാലത്ത്, സൈബീരിയയിലെ ഉറഞ്ഞുകിടക്കുന്ന മഞ്ഞുപാളിയിൽ നിന്നും ഒരു മാമ്മോത്തിന്റെ നശിക്കാത്ത ശവം കണ്ടെത്തുകയും അതിന്റെ ജനിതകഘടന വേർതിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ ജനിതകഘടനയിൽ ക്രിസ്പർ–കാസ് 9 ജീൻ എഡിറ്റിങ് വഴി മാറ്റങൾ വരുത്തി ഗവേഷണം പൂർത്തീകരിക്കാനാണു ശാസ്ത്രജ്ഞരുടെ ലക്ഷ്യം. രണ്ടോ മൂന്നോ വർഷങ്ങൾക്കിടയിൽ തങ്ങളുടെ ഗവേഷണം ഫലപ്രാപ്തിയിലെത്തിക്കാനുള്ള ശ്രമത്തിലാണു കൊളോസൽ.
ഇങ്ങനെ സൃഷ്ടിക്കുന്ന മാമ്മോത്ത് ആനകളെ ഉത്തരധ്രുവ മേഖലയിൽ വിട്ടാൽ അവ കാലാവസ്ഥാവ്യതിയാനം ചെറുക്കുന്നതിലും പരിസ്ഥിതി സന്തുലനം കാത്തുസൂക്ഷിക്കുന്നതിനും കാരണമാകുമെന്നാണു ശാസ്ത്രജ്ഞരുടെ വാദം.ഒരുകാലത്ത് ആർട്ടിക് മേഖലയിൽ പുൽമേടുകൾ സുലഭമായിരുന്നു. മഞ്ഞിൽ പുതഞ്ഞുള്ള ഈ പുൽമേടുകൾ മാമ്മോത്തുകളുടെ പ്രധാന ഭക്ഷണശ്രോതസ്സായിരുന്നു. ഇവ പെർമഫ്രോസ്റ്റിനെ സംരക്ഷിച്ചുനിർത്തുകയും അന്തരീക്ഷകാർബണിനെ സംഭരിച്ച് ബഹിർഗമനത്തോത് കുറയ്ക്കുകയും ചെയ്തു. എന്നാൽ മാമ്മോത്തുകൾ അപ്രത്യക്ഷമായതോടെ പുൽമേടുകൾ നശിക്കുകയും ഇവയുടെ ഭാഗത്ത് പായലുകളും മറ്റും വളരുകയും ചെയ്തു. പുതിയ മാമ്മോത്ത് ആനകൾ വരുന്നതോടെ പുൽമേടുകളും തിരിച്ചുവരുമെന്ന് പറയപ്പെടുന്നു. ഇക്കോ എൻജിനീയറിങ്ങിലെ റീവൈൽഡിങ് എന്ന പ്രക്രിയയാണിത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഈ ഗവേഷണത്തിനെതിരെ വൻ വിമർശനവും ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഭൂമിയിൽ ഒട്ടേറെ ജീവികൾ വംശനാശഭീഷണി നേരിടുന്നുണ്ടെന്നും അവയെ രക്ഷിക്കാൻ ശ്രമിക്കാതെ ചരിത്രാതീത കാലത്തു മൺമറഞ്ഞ ഒരു ജീവിയെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നത് അനാവശ്യമാണെന്നും ഇതിനെ പ്രതികൂലിക്കുന്നവർ വാദമുയർത്തുന്നു. ഏഷ്യൻ ആനകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞിരിക്കുകയാണെന്നും ഈ ഗവേഷണത്തിനു വേണ്ട പണം ഉപയോഗിച്ച് അവയുടെ സംരക്ഷണത്തിന് ഒരുക്കങ്ങൾ ചെയ്തുകൂടേയെന്നും ഇവരിൽ ചിലർ ചോദിക്കുന്നു.
ഗവേഷത്തിന്റെ ഫലപ്രാപ്തിയിലും ചില ശാസ്ത്രജ്ഞർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. നാലായിരം വർഷങ്ങൾ മുൻപ് മാമ്മോത്തുകൾ ഭൂമിയിൽ നിന്നു മറഞ്ഞ കാലത്തെ പരിതസ്ഥിതിയല്ല ഇപ്പോൾ ആർട്ടിക്കിലുള്ളത്. ഈയവസ്ഥയിൽ മാമ്മോത്തുകൾ തിരിച്ചു വന്നാലും വലിയ പ്രയോജനമുണ്ടാകില്ലെന്നും ആർട്ടിക് സാഹചര്യങ്ങളോട് പിടിച്ചു നിൽക്കാൻ കഴിയാതെ ഇവ നശിച്ചുപോയേക്കാമെന്നും ഇവർ മുന്നറിയിപ്പു നൽകുന്നു.
Comments
Post a Comment