ഉറഞ്ഞ മഞ്ഞുപാളികൾക്കടിയിൽ ലോകാവസാനത്തിനുള്ള ‘മീഥെയ്ൻ ബോംബ്’; ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്!
അശ്വിൻ നായർ

റഷ്യയുടെ മഞ്ഞുമൂടിയ മേഖലയായ സൈബീരിയയിലെ ഉറഞ്ഞ മഞ്ഞുപാളികൾക്കുള്ളിൽ (പെർമഫ്രോസ്റ്റ്) ഒളിച്ചിരിക്കുന്നത് വമ്പൻ മീഥെയ്ൻ നിക്ഷേപമാണെന്നും ഇതു പുറത്തെത്തിയാൽ ലോകമെമ്പാടും പ്രശ്നമുണ്ടാക്കുന്ന ആഗോളതാപനത്തിന്റെ തോത് വൻതോതിൽ വർധിക്കാമെന്നും ഇതു ലോകത്തിനാകെ വിനാശകരമാണെന്നും ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇതെപ്പറ്റി നേരത്തെ തന്നെ പഠനങ്ങളുണ്ടായിരുന്നു. എന്നാൽ ഈയടുത്ത് ഉപഗ്രഹങ്ങൾ ഉപയോഗിച്ചു നടത്തിയ പഠനത്തിൽ ഇവിടത്തെ താപനില ഉയർന്ന തോതുകളിലേക്കെത്തുകയാണെന്നും ഇതു മൂലം മഞ്ഞുരുകി മീഥെയ്ൻ അന്തരീക്ഷത്തിലേക്കു കലരുകയാണെന്നും പറയുന്നു.
സൈബീരിയയുടെ വടക്കൻ മേഖലകൾ ഉത്തരധ്രുവത്തിനു സമീപമായാണു സ്ഥിതി ചെയ്യുന്നത്. 2020ൽ ഉണ്ടായ ഒരു വൻ താപതരംഗത്തിൽ യെനിസെ ഖറ്റാംഗ ബേസിൻ എന്നുള്ള ഈ സ്ഥലത്ത് കനത്ത മഞ്ഞുരുക്കം സംഭവിക്കുകയും ഇതു മൂലം ചുണ്ണാമ്പുകല്ലുകൾ പുറത്താകുകയും ചെയ്തു. ഇതിൽ നിന്നാണു ചരിത്രാതീത കാലം മുതൽ കുടുങ്ങി കിടന്ന മീഥെയ്ൻ പുറത്തേക്കു പോയത്. ഈ സംഭവവികാസങ്ങൾ നിരീക്ഷിച്ച നിക്കോളസ് ഫ്രോസീമാണ് പഠനത്തിനു നേതൃതം വഹിച്ചത്. സൈബീരിയയിലെ മീഥെയ്ൻ നിക്ഷേപം പുറത്തേക്കെത്തിയാൽ ഒരു പക്ഷേ അതു ലോകാവസാനത്തിനു തന്നെ വഴി വയ്ക്കുമെന്നും നിക്കോളസ് പറയുന്നു.
ക്ലൈമറ്റ് ക്രൈസിസ് അഡ്വൈസറി ഗ്രൂപ്പ് എന്ന ഉന്നത പരിസ്ഥിതി സ്ഥാപനം സൈബീരിയയിലെ മഞ്ഞുരുക്കത്തെപ്പറ്റി പറയുന്നുണ്ട്. റഷ്യയുടെ കരഭാഗത്തിന്റെ 65 ശതമാനത്തോളം വ്യാപിച്ചു കിടക്കുന്ന പെർമഫ്രോസ്റ്റ് ഉരുകിയസ്തമിക്കുകയാണെന്നു ഗ്രൂപ്പ് പറയുന്നു. 2100 ആകുമ്പോഴേക്ക് ആർട്ടിക് മേഖലയിലെ 89 ശതമാനം പെർമഫ്രോസ്റ്റും ഉരുകിത്തീർന്നേക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
സാധാരണ ഗതിയിൽ ചതുപ്പുനിലത്തിൽ നിന്നാണു മീഥെയ്ൻ വാതകം അന്തരീക്ഷത്തിലെത്തുന്നത്. ഉത്തരധ്രുവത്തിൽ പെർമഫ്രോസ്റ്റിൽ നിന്നുള്ളതു കൂടാതെ രണ്ട് ശ്രോതസ്സുകളിൽ നിന്നു കൂടി മീഥെയ്ൻ പുറന്തള്ളപ്പെടുന്നുണ്ട്. ജൈവ വസ്തുക്കൾ, മീഥെയ്ൽ ക്ലാരേറ്റ് എന്ന രാസസംയുക്തം എന്നിവയിൽ നിന്നാണാവ.
ഏറ്റവും ശക്തമായ ഹരിതഗൃഹ വാതകങ്ങളിലൊന്നാണു മീഥെയ്ൻ. കാർബൺ ഡയോക്സൈഡിന്റെ 86 ഇരട്ടി ആആഗോളതാപനമുണ്ടാക്കാനുള്ള ശേഷി ഇതിനുണ്ട്. മീഥെയ്ൻ അന്തരീക്ഷത്തിലെത്തിയ ശേഷം നീരാവിയും കാർബൺ ഡയോക്സൈഡുമായി മാറും. ഈ കാർബൺ ഡയോക്സൈഡും ആഗോളതാപനത്തിനു വഴിയൊരുക്കും. സൈബീരയയ്ക്കു സമീപമുള്ള കാടുകളിൽ ഇതിനിടെ വൻ കാട്ടുതീ ഉടലെടുത്തിരുന്നു. ഇതിനു പിന്നിലും ഈ മീഥെയ്ൻ നിക്ഷേപത്തിനു പങ്കുണ്ടെന്ന പക്ഷക്കാരാണു ചില ശാസ്ത്രജ്ഞർ. മീഥെയ്ൻ ആഗോളതാപനം കൂടാതെ മൃഗങ്ങളിൽ അനാരോഗ്യം, വിളനാശം തുടങ്ങിയവയ്ക്കും കാരണമാകും.
പെർമഫ്രോസ്റ്റ് ഉരുകുന്നത് മറ്റു പല പ്രശ്നങ്ങൾക്കും വഴിവയ്ക്കും. ചരിത്രാതീത കാലം മുതൽ ഉറഞ്ഞു കിടക്കുന്ന ഈ മഞ്ഞുപാളികൾക്കടിയിൽ അത്ര കാലം മുൻപുള്ള ജീവികളും മനുഷ്യരുമൊക്കെ മൃതദേഹങ്ങളായി കിടപ്പുണ്ട്.40000 വർഷങ്ങൾ പഴക്കമുള്ള ഒരു സിംഹക്കുട്ടിയുടെ ഒട്ടും നാശം വരാത്ത ശവം ശാസ്ത്രജ്ഞർ സൈബീരിയയിലെ പെർമഫ്രോസ്റ്റിൽ നിന്നു കണ്ടെത്തിയത് മൂന്നാഴ്ച മുൻപാണ്. ആദിമകാലഘട്ടത്തിൽ പല ജീവിവംശങ്ങളുടെയും സമൂഹങ്ങളുടെയുമൊക്കെ നാശത്തിനിടയാക്കിയ വൈറസുകളും ബാക്ടീരിയകളും മറ്റു സൂക്ഷ്മകോശ ജീവികളുമൊക്കെയുണ്ടാകാമെന്നും ഇവ ഡോർമന്റ് എന്ന അവസ്ഥയിൽ അനേകായിരം വർഷങ്ങൾ പിന്നിട്ട ഉറക്കത്തിലാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. മഞ്ഞുരുകി ഇവ പുറത്തെത്തിയാൽ തീർത്തും നിർഭാഗ്യകരമായ സംഭവങ്ങൾക്കാരിക്കും അതു വഴിവയ്ക്കുകയെന്നും അവർ പറയുന്നു.
Comments
Post a Comment