കടലിൽ നിന്ന് ഉയർന്നുവന്നത് പുതിയ ദ്വീപ്; വേറിട്ട സംഭവം ജപ്പാനിൽ, വളരുമോ തകരുമോ?
കടലിൽ നിന്ന് ഉയർന്നുവന്നത് പുതിയ ദ്വീപ്; വേറിട്ട സംഭവം ജപ്പാനിൽ, വളരുമോ തകരുമോ?

ദ്വീപുകളുടെ രാജ്യമാണ് ജപ്പാന്‍. കൃത്യമായി പറഞ്ഞാല്‍ 6852 ദ്വീപുകളുണ്ട് ജപ്പാന്‍ എന്ന രാജ്യത്തിന്‍റെ ഭൂപടത്തില്‍. ജപ്പാനെക്കുറിച്ച് അധികം അറിയാത്ത ആളുകള്‍ക്കെല്ലാം ഈ എണ്ണം തന്നെ അമ്പരപ്പ് സൃഷ്ടിച്ചേക്കും. ഏതായാലും കഴിഞ്ഞ ആഴ്ചയോടെ ഈ എണ്ണത്തില്‍ ഒരു ദ്വീപിന്‍റെ കൂടി വർധനവുണ്ടായിരിക്കുകയാണ്. ജപ്പാന്‍റെ സമുദ്രാതിര്‍ത്തിയില്‍ തന്നെ ഉണ്ടായ ഒരു അഗ്നിപര്‍വത സ്ഫോടനമാണ് ഈ പുതിയ ദ്വീപിന്‍റെ ഉദ്ഭവത്തിലേക്ക് നയിച്ചത്.

ജപ്പാന്‍റെ തലസ്ഥാനമായ ടോക്കിയോയില്‍ നിന്ന് ഏകദേശം 1200 കിലോമീറ്റര്‍ അകലെയാണ് ഈ പുതിയ ദ്വീപ് ഉയര്‍ന്നു വന്നിരിക്കുന്നത്. ഫുക്കുടോകു ഒക്കനോവ എന്ന സമുദ്രാന്തര്‍ഭാഗത്തുള്ള അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്നാണ് മണ്‍തിട്ടയെന്ന് വിളിക്കാവുന്ന തരത്തിലുള്ള ഈ പരന്ന പ്രദേശം ഉദ്ഭവിച്ചത്. ഓഗസ്റ്റ് 13 നാണ് ഈ പ്രദേശം കടലിനടിയില്‍ നിന്ന് ഉയര്‍ന്നുവന്നതെന്ന് ഉപഗ്രഹചിത്രങ്ങളില്‍ നിന്ന് പിന്നീട് വ്യക്തമായി. ഓഗസ്റ്റ് 15 ന് ജാപ്പനീസ് കോസ്റ്റ് ഗാര്‍ഡ് ആണ് പതിവ് സവാരിക്കിടെ ഈ പുതിയ ദ്വീപ് കണ്ടെത്തിയത്. ഏതാണ്ട് 60 കിലോമീറ്ററോളം ദൂരത്തില്‍ സ്ഫോടനത്തെ തുടര്‍ന്നുള്ള മണ്ണും ചാരവും എല്ലാം സമുദ്രത്തിന്‍റെ മുകള്‍ഭാഗത്ത് പരന്നു കിടക്കുന്നതായാണ് ഇവര്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഒരു കിലോമീറ്ററോളം ദൂരത്തില്‍ കൃത്യമായ കരമേഖല രൂപപ്പെട്ടതായി മനസ്സിലാക്കിയത്. അതേസമയം ഈ കരമേഖലയുടെ വിസ്തൃതി ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ജാപ്പനീസ് ഭൗമശാസ്ത്രവിഭാഗം. കാരണം സമുദ്രാന്തര്‍ഭാഗത്ത് ഇപ്പോഴും അഗ്നിപര്‍വത സ്ഫോടനം തുടരുകയാണ്. സ്ഫോടനത്തിന്‍റെ ഭാഗമായി ഏതാണ്ട് 15 കിലോമീറ്റര്‍ ഉയരത്തിലേക്ക് വരെ വാതകങ്ങളും, പുകയും ഉയരുന്നുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈമാനിക മേഖലയെ കൂടി ബാധിക്കുന്ന ഉയരത്തിലേക്കാണ് ഈ ഈ പുകയും വാതകങ്ങളും എത്തുന്നത്. അതുകൊണ്ട് തന്നെ മേഖലയില്‍ ആകാശസഞ്ചാരത്തിന് നിര്‍ദേശങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വളരുമോ തകരുമോ
ഈ ദ്വീപ് ഒരു സ്ഥിരതയുള്ള ഭൂവിഭാഗമായി തുടരുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തത ഇല്ല. അതേസമയം ഈ ദ്വീപ് സ്ഥിരമായ തുടരുകയാണെങ്കില്‍ അത് ഭൗശാസ്ത്രപരമായും ജപ്പാന്‍റെ സമുദ്രാതിര്‍ത്തിയുടെ കാര്യത്തിലും മാറ്റങ്ങള്‍ വരുത്താനിടയുണ്ട്. നിലിവില്‍ ജപ്പാന്‍റെ ഏറ്റവും തെക്കെ അതിര്‍ത്തിയിലുള്ള ബോനിന്‍ ദ്വീപസമൂഹത്തില്‍ നിന്ന് വീണ്ടും തെക്കോട്ട് മാറിയാണ് പുതിയ ദ്വീപ് രൂപപ്പെട്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ ഈ ദ്വീപ് അവിടെ തുടര്‍ന്നാല്‍ ചെറുതാണെങ്കില്‍ കൂടി ജപ്പാന്‍റെ സമുദ്രാതിര്‍ത്തിയുടെ വലുപ്പം അത് വർധിപ്പിക്കും. ഇത് ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്ന ചൈനയുമായുള്ള തര്‍ക്കങ്ങള്‍ക്കും ഇടയാക്കും.
എന്നാല്‍ ഈ ദ്വീപ് സ്ഥിരതയുള്ള ഒന്നാകാന്‍ സാധ്യതയില്ലെന്നാണ് ഭൂരിഭാഗം ഗവേഷകരും അഭിപ്രായപ്പെടുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാരണം 1900 ത്തിന് ശേഷം തന്നെ പല തവണ ഇത്തരത്തിലുള്ള ചെറിയ ദ്വീപുകള്‍ ജപ്പാന്‍ സമുദ്രമേഖലയില്‍ രൂപപ്പെട്ടിട്ടുണ്ട്. 1904 മുതല്‍ 1986 വരെ ഇത്തരം പ്രതിഭാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം തന്നെ പിന്നീട് സമുദ്രത്തിലാണ്ട് പോകുകയും ചെയ്തു. പല ദ്വീപുകളും തിരമാലകളുടെ ആക്രമണവും മറ്റും നിമിത്തം 2 മാസക്കാലം പോലും നിലനിൽക്കാറില്ല.
വളരുന്ന ഗൂഫി ദ്വീപ്
എന്നാല്‍ ഇതിന് വിപരീതമായിട്ടുള്ള ചില ഉദാഹരണങ്ങള്‍ കൂടിയുണ്ട്. 2013 ല്‍ സമാനമായ രീതിയില്‍ അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ ദ്വീപാണ് നിജിമ. ജനന സമയത്ത് ഗൂഫി പരമ്പരയിലെ കാര്‍ട്ടൂണ്‍ കഥാപാത്രമായ സ്നൂപിയുമായുള്ള സാമ്യം മൂലം ഈ ദ്വീപ് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ ദ്വീപ് പക്ഷേ ഇപ്പോഴും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഗൂഫിയുടെ രൂപമെല്ലാം നഷ്ടമായെങ്കിലും നിഷിമോ ഷിമ എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഈ ദ്വീപ് വലുപ്പം വർധിക്കുന്നു എന്ന കാരണം കൊണ്ട് തന്നെ ഇപ്പോള്‍ ഗവേഷകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.
Comments
Post a Comment