കടൽ വൃത്തിയാക്കുന്ന കുഞ്ഞുകൈകൾ: നാലു വയസ്സുകാരി ലോകത്തിന് പറഞ്ഞു കൊടുക്കുന്നത് വലിയ പാഠം
മനോരമ ഓൺലൈൻ
ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് നാലു വയസ്സുകാരിയായ നീനാ ഗോമസിന്റെ വീട്. കൂട്ടുകാരുമായി കളിച്ചു തിമിർത്തു നടക്കേണ്ട പ്രായത്തിൽ മീന കൂട്ടുകൂടിയിരിക്കുന്നത് കടലിനോടാണ്. സമുദ്ര മലിനീകരണത്തിനും സമുദ്രജീവികളുടെ ജീവൻ എടുക്കുന്നതിനും കാരണമാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അച്ഛനൊപ്പം കടലിലിറങ്ങി നീക്കം ചെയ്യുകയാണ് ഈ കുരുന്ന്.
സമുദ്ര സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ടോ മാർ അർബാനോയുടെ ഡയറക്ടറാണ് നീനയുടെ അച്ഛനായ റിക്കാർഡോ ഗോമസ്. ചെറുപ്രായത്തിൽ തന്നെ അച്ഛന്റെ സമുദ്ര സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയായ നീന ഏറ്റവും പ്രായം കുറഞ്ഞ ഗ്രീൻ ഏജന്റ് എന്നാണ് അറിയപ്പെടുന്നത്. കുഞ്ഞു മുഖത്ത് ഗോഗിൾസും വെച്ച് കടലിലേക്കിറങ്ങി പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഈ കുരുന്നിന് ഒരു മടിയുമില്ല.
വെറുമൊരു കൗതുകത്തിനു വേണ്ടിയല്ല നീന സമുദ്രം വൃത്തിയാക്കാൻ ഇറങ്ങിയിരിക്കുന്നത്. ചെയ്യുന്നത് എന്താണെന്ന കൃത്യമായ ബോധ്യവുമുണ്ട്. മാലിന്യങ്ങൾ ഇത്തരത്തിൽ നീക്കം ചെയ്തില്ലെങ്കിൽ മീനുകളും ആമകളും ഒക്കെ ചത്തു പോകില്ലേ എന്നാണ് നീനയുടെ ചോദ്യം. മകളുടെ ഈ പരിശ്രമങ്ങൾ സമുദ്ര സംരക്ഷണത്തെ കുറിച്ച് കൂടുതൽ അവബോധം ജനങ്ങളിലേക്കെത്തിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് റിക്കാർഡോ ഗോമസ്.
പ്രതിവർഷം 11 മില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആഗോളതലത്തിൽ കടലിലേക്ക് എത്തുന്നുണ്ടെന്നാണ് യുണൈറ്റഡ് നേഷൻസിന്റെ കണക്ക്. കടൽജീവികൾക്ക് ഇവ ഉയർത്തുന്ന ഭീഷണി ചിന്തിക്കാവുന്നതിലും അപ്പുറമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിച്ചോ അവയിൽ കുടുങ്ങിയോ ആയിരക്കണക്കിന് സമുദ്രജീവികൾ പ്രതിവർഷം കൊല്ലപ്പെടുന്നുണ്ട്.
Comments
Post a Comment