ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) മുന്നോട്ടുവച്ച ട്രാവൽ പാസ്.. വിശേഷങ്ങൾ അറിയാം...

ഇനി യാത്രകൾ ഇതുവരെയുള്ള പോലെയായിരിക്കില്ല. മറ്റെല്ലാ രേഖകൾക്കും പുറമേ അതിർത്തി കടക്കുന്നതിനു മുൻപ് 3 ചോദ്യങ്ങൾ കൂടി യാത്രക്കാരോട് ഉന്നയിക്കപ്പെട്ടേക്കാം.– വാക്‌സീനെടുത്തോ, കോവിഡ് പരിശോധന നടത്തിയോ, ക്വാറന്റീന് തയാറാണോ? ഈ ചോദ്യങ്ങൾക്കെല്ലാം ഒരൊറ്റ ഉത്തരമായി ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) മുന്നോട്ടുവച്ച ട്രാവൽ പാസ് ഈ മാസം തന്നെ ഗൾഫിലാകെ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ. ക്വാറന്റീനില്ലാത്ത ലോകം തുറക്കുകയാണ് ട്രാവല്‍ പാസിലൂടെ ലക്ഷ്യമിടുന്നതെന്ന് അയാട്ട പറയുന്നു. നിലവിൽ ഇന്ത്യൻ എയർലൈനുകൾ ഇതിന്റെ ഭാഗമായതായി വിവരമില്ലെങ്കിലും (ജൂൺ 15 വരെയുള്ള നിലയനുസരിച്ച്) ചിത്രം മാറുമെന്നു തന്നെയാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തൽ. അങ്ങനെവന്നാൽ, വിവിധ രാജ്യങ്ങളിലേക്കു പ്രവേശിക്കുമ്പോൾ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ടു മലയാളികളടക്കം നേരിടേണ്ടി വരുന്ന പ്രതിസന്ധികൾക്ക് ട്രാവൽ പാസ് പരിഹാരമായേക്കും. 

എന്താണു ട്രാവൽ പാസ്?

കോവിഡ് പ്രതിരോധ വിവരങ്ങളെല്ലാം ഒരൊറ്റ ആപ്പിൽ, അതാണു ട്രാവൽ പാസ്. വാക്സീനെടുത്തതും കോവിഡ് പരിശോധന നടത്തിയതുമെല്ലാം ഈ ആപ്പിൽ അപ്​ലോഡ് ചെയ്യാം. വിവിധ എയർലൈനുകൾക്ക് ആപ്പിൽനിന്ന് നേരിട്ടു വിവരങ്ങൾ പരിശോധിക്കാം. യാത്രാനുമതി ലഭിക്കുമോയെന്ന കാര്യം ആപ്പ് വഴി യാത്രികർക്കു നേരത്തേ മനസ്സിലാക്കുകയും ചെയ്യാം. അതോടെ, വാക്സിനേഷനും കോവിഡ് പരിശോധനയും അടക്കമുള്ള സംശയങ്ങളെല്ലാം സ്വഭാവികമായും ഇല്ലാതാകും.

flight12

ഓരോ രാജ്യവും വ്യത്യസ്ത രീതിയിലാണു കോവിഡ്  നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. വ്യത്യസ്ത വാക്സീനുകൾക്കാണ് അംഗീകാരം. ക്വാറന്റീൻ നിബന്ധനകളിലടക്കം ഇടയ്ക്കിടെ മാറ്റം വരികയും ചെയ്യുന്നു. സാധാരണ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഈ മാറ്റങ്ങളെല്ലാം വലിയ ആശങ്കയാണു സൃഷ്ടിക്കുന്നത്. ഗൾഫ് യാത്ര പലപ്പോഴും അനിശ്ചിതത്തത്തിലാകുകയും ചെയ്യുന്നു. ഇതിനെല്ലാം അൽപമെങ്കിലും പരിഹാരം കാണാൻ അയാട്ട ട്രാവൽ പാസിനു സാധിക്കുമെന്നാണു പ്രതീക്ഷ.

ഈ വർഷം ഏപ്രിലിലാണ് ട്രാവൽ പാസിനു തുടക്കമായത്. ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറിൽനിന്നടക്കം ഡൗൺലോഡ് ചെയ്യാവുന്ന ആപ്പിൽ കയറണമെങ്കിൽ വിമാനക്കമ്പനി നൽകുന്ന ആറക്ക നമ്പർ വേണം. ബയോമെട്രിക് വിവരങ്ങൾ, പാസ്പോർട്ട് വിവരങ്ങൾ എന്നിവ ആപ്പിൽ അപ്​ലോഡ് ചെയ്യേണ്ടതുണ്ട്. ഈ വിവരങ്ങളും നൽകുന്നതോടെ ഡിജിറ്റൽ പാസ്പോർട്ടായി ട്രാവൽ പാസ് മാറും. സമ്പർക്ക രഹിത യാത്ര സാധ്യമാകുമെന്നതാണ് ഇതിന്റെ നേട്ടം. വിവിധ രാജ്യങ്ങളിലെ സര്‍ക്കാര്‍ അംഗീകൃത ലാബുകള്‍ക്ക് അയാട്ട റജിസ്‌ട്രേഷന്‍ നല്‍കിക്കൊണ്ടാണു വിവരങ്ങളുടെ കൃത്യത ട്രാവല്‍ പാസ് ഉറപ്പാക്കുന്നത്. വാക്‌സീൻ നൽകിയതും കോവിഡ് പരിശോധന നടത്തിയതുമെല്ലാം ലാബുകള്‍ക്ക് നേരിട്ട് ആപ്പില്‍ ചേര്‍ക്കാനാകും. അംഗീകൃത ലാബുകൾ കണ്ടെത്താനും ആപ്പ് ഉപയോഗിച്ച് സാധിക്കും.

ഗൾഫും ട്രാവൽ പാസും

ട്രാവൽ പാസ് ആദ്യമുപയോഗിച്ച എയർലൈനുകളിലൊന്ന് ഖത്തർ എയർവേയ്സ് ആയിരുന്നു. പിന്നീട് സൗദി അറേബ്യയുടെ സൗദിയ, യുഎഇയിലെ ഇത്തിഹാദ്, എമിറേറ്റ്സ്, ബഹ്റൈന്റെ ഗൾഫ് എയർ തുടങ്ങിയ എയർലൈനുകളെല്ലാം ഇതിന്റെ ഭാഗമായി. നിലവിൽ പ്രധാനമായും യൂറോപ്പിലേക്കുള്ള യാത്രയിലാണ് ഡിജിറ്റൽ പാസ് ഉപയോഗപ്പെടുത്തുന്നത്. മേയ് ഏഴിനാണ് ഗൾഫ് എയർ പരീക്ഷണാർഥം അയാട്ട ട്രാവൽ പാസ് ഉപയോഗിച്ചു തുടങ്ങിയത്. ലണ്ടൻ, സിംഗപ്പൂർ, ഏതൻസ് എന്നിവിടങ്ങളിലേക്കുള്ള യാത്രയിലാണ് ഇതുപയോഗിക്കുന്നത്. ബഹ്റൈനിലെ ബഹ്റൈൻ സ്പഷ്യലിസ്റ്റ് ഹോസ്പിറ്റൽ, റോയൽ ബഹ്റൈൻ ഹോസ്പിറ്റൽ തുടങ്ങിയവയുമായി സഹകരിച്ചാണ് കോവിഡ് അനുബന്ധ വിവരങ്ങൾ ഉറപ്പാക്കുന്നത്. ഈ മാസം ഗൾഫിൽ ഇതു വ്യാപകമാകുമെന്നാണ് അയാട്ട അധികൃതർ നൽകുന്ന സൂചന.

air-travel11

സൗദി അനുഭവം

വാക്സീന്റെ പേരിൽ പ്രവാസികൾ ആദ്യം കുടുങ്ങിയത് സൗദിയുടെ അതിർത്തിയിലാണ്. ബഹ്റൈൻ വഴി സൗദിയിലേക്കു പോകാൻ ശ്രമിച്ചവർക്ക് അനുമതി ലഭിച്ചില്ല. വാക്സീനെടുക്കാത്തവർ വൻ തുക നൽകി ഇൻസ്റ്റിറ്റ്യൂഷനൽ ക്വോറന്റീനിൽ താമസിക്കണമെന്നാണ് നിബന്ധന. ഇത് യാത്രാ ചെലവിൽ വൻ വർധന വരുത്തി. കോവിഷീൽഡ് എന്ന വാക്സീൻ പേരിനു അംഗീകാരമില്ലാത്തതും സൗദി യാത്രികർക്കു തിരിച്ചടിയായിരുന്നു. പിന്നീട് ആ പേര് അംഗീകരിച്ചെങ്കിലും വാക്സീന്റെ പേരിലുള്ള പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്ന് സൗദി യാത്രക്കാർ പറയുന്നു. 

വാക്സീൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തീയതിയും ഇല്ല എന്നതാണു പുതിയ പ്രതിസന്ധിയായി ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഇതെല്ലാം പരിഹരിക്കുമെന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞെങ്കിലും യാഥാർഥ്യമായിട്ടില്ല. ഇത്തരം അവ്യക്തതകളെല്ലാം ഇല്ലാതാക്കാൻ ട്രാവൽ പാസോ സമാന സംവിധാനങ്ങളോ വ്യപകമായാൽ സാധ്യമാകും. അതേസമയം, ആപ് വ്യാപകമായിട്ടില്ലാത്തതിനാല്‍ പല കാര്യങ്ങളിലും ഇനിയും വ്യക്തത വരാനുമുണ്ട്. രാജ്യങ്ങള്‍ ഇതിനെ സ്വാഗതം ചെയ്യുമോ അതോ തള്ളിക്കളയുമോ തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തത വരേണ്ടിയിരിക്കുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍നിന്ന് ഇനിയും മുക്തമായിട്ടില്ലാത്തതിനാല്‍ ഇന്ത്യയില്‍ ഇത് യാഥാര്‍ഥ്യമാകാന്‍ വൈകിയേക്കും.

ട്രാവൽപാസിന് പ്ലേസ്റ്റോർ ആപ്പിനായിക്ലിക്ക് ചെയ്യുക 

Comments

Popular posts from this blog

വൈവിധ്യപൂര്ണമായ വാഴയിനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഇന്ത്യ. ഓരോ ദേശത്തിനും കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇനങ്ങൾ നമുക്കുണ്ട്. അവയിൽ ഭൗമ സൂചികാ പദവി കരഗതമായ അഞ്ചിനം വാഴകളെ കുറിച്ചാണ് ഈ ലേഖനം

ജെറുസലേമിൽ നിന്ന് അപൂർവ രത്നം; കണ്ടെത്തിയത് ബൈബിളിൽ പ്രതിപാദിച്ച മരത്തിന്റെ ചിത്രത്തോടെ!

ആർക്കും പിടികൊടുക്കാത്ത ‘ജാക്കിച്ചാൻ’; പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയ പല്ലി!